• December 3, 2023

സ്വിൻഡണിൽ ഇന്ത്യൻ സംസ്കാരിക സംഘടനകൾ ചേർന്ന് ദീപാവലി ആഘോഷിച്ചു

സ്വിൻഡണിൽ ഇന്ത്യൻ സംസ്കാരിക സംഘടനകൾ ചേർന്ന് ദീപാവലി ആഘോഷിച്ചു

സ്വിന്‍ഡന്‍ Dec 3: ദീപങ്ങളുടെ ആഘോഷം സ്വിൻഡണിൽ വിവിധ ഇന്ത്യൻ സാമൂഹിക സംസ്കാരിക സംഘടനകൾ ചേർന്ന് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.

ഭാരതീയതയുടെ പ്രതീകമാണ് ദീപാവലി, ഭാരതത്തിലെ നാനാത്വത്തിൽ ഏകത്വം തുളുമ്പുന്ന സംസ്കാരം ലോകമെന്പാടും ആഘോഷമാക്കി മാറ്റിയ വേളയിൽ ദീപ കാഴ്ചകളും ഡിജിറ്റല്‍ ഫയര്‍വര്‍ക്ക്‌സും നൃത്തവും സംഗീത നിശയും ചേർന്നുള്ള സ്വിണ്ടണിലെ ആഘോഷം അവിസ്മരണീയമായി. സന്തോഷവേളകൾ ആവേശത്തോടെ ആഘോഷമാക്കുന്നവരാണ് പ്രവാസികള്‍.

സ്വിന്‍ഡനിലെ ടൌൺ സെന്ററിലുള്ള മെക്ക സെന്ററിൽ സൗത്ത് ഏഷ്യൻ സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ നേതൃത്വത്തിലാണ് ഇക്കുറി ആഘോഷം നടത്തിയത്.

ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങളെ കൂട്ടിച്ചേര്‍ത്ത് മനോഹരമായ ആവിഷ്‌കാരമാണ് ഒരുക്കിയിരുന്നത്. പൗരാണിക നൃത്തശില്പങ്ങളായ കഥകും ഭരതനാട്യവും കുച്ചിപ്പടിയും കാണികളെ പുളകം കൊള്ളിച്ചപ്പോൾ ഭാരതത്തിന്റെ പ്രൗഢമായ ആഘോഷത്തിന് മാറ്റേകി.

വില്‍ഷെയറിലെ തന്നെ ഏറ്റവും വലിയ ദിവാലി പാര്‍ട്ടിയാണ് ഒരുക്കിയിരുന്നത്. ലോഡ് ലഫ്റ്റ്‌നന്റ് ഓഫ് വില്‍ഷയര്‍ മിസിസ് സാറാ റോസ് ട്രോങ്ടണ്‍ മുഖ്യ അതിഥിയായിരുന്നു.

സപാകിലെ പ്രൊജക്ട് ആന്‍ഡ് ടെക്‌നിക്കല്‍ ഹെഡും മലയാളിയുമായ റെയ്‌മോള്‍ നിധിരിയും വിത്‌റ്‌ഷെയർ ഹൈഷെറീഫ് പ്രദീപ് ഭരദ്വാജ്, സപാക് ചെയര്‍ പേഴ്‌സണ്‍ ഡോ ശിവാനി ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, സ്വിന്‍ഡന്‍ തമിഴ് അസോസിയേഷന്‍, കന്നഡ അസോസിയേഷന്‍, ആഫ്രിക്കന്‍ ഡജെംബെ ഡ്രമ്മിങ്, മ്യൂസിക് മന്ത്ര എന്നിങ്ങനെ ഏവരേയും കൂട്ടിയിണക്കിയ ഫ്യൂഷന്‍ പ്രോഗ്രാം ഏവരുടേയും ഹൃദയം കീഴടക്കി.

സ്വിൻഡണിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന സപാകിന്റെ പ്രവര്‍ത്തനം 15 വര്‍ഷം തികയുകയാണ്. ഭാരതീയ കലാസാംസ്കാരികതയെ പ്രോത്സാഹിപ്പിക്കാനുള്ള സപാകിന്റെ പരിശ്രമത്തിന്റെ ഉത്തര ഉദാഹരണമായി ദീപാവലി ആഘോഷം മാറി.

പ്രൊഫഷണല്‍ കഥക് ഡാന്‍സര്‍ ഷീല മേത്തയുടെ ഹൃദ്യമായ പെര്‍ഫോമന്‍സ് ഏവരുടേയും ഹൃദയം കീഴടക്കി, ആഫ്രിക്കന്‍ ഡ്രമ്മിങ്, വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പെര്‍ഫോമേഴ്‌സ്, ജെടിപി ട്രസ്റ്റ് എന്നിവരുടെ വിവിധ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.

ഭാരതീയ തനിമ നിറഞ്ഞ രുചിയേറിയ ഇന്ത്യന്‍ വിഭവങ്ങൾ ഒരുക്കിയിരുന്നത് സ്വിൻഡണിലെ ചാറ്റ് കഫേ ആയിരിന്നു. കേരളത്തില്‍ നിന്ന് വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രോഗ്രാമുകള്‍, തമിഴ്‌നാട്ടില്‍ നിന്ന് ഭരത നാട്യം, ആന്ധ്രയില്‍ നിന്ന് കുച്ചിപ്പടി എന്നിങ്ങനെ വിവിധ നൃത്ത രൂപങ്ങള്‍ വേദിയില്‍ സമന്വയിക്കുകയായിരുന്നു. പിന്നീട് ഡിജെയും ഏവരേയും ആവേശത്തിലാഴ്ത്തി.

സപാകിലെ പ്രജക്ട് ആന്‍ഡ് ടെക്‌നിക്കല്‍ ഹെഡായി ചാര്‍ജ് ഏറ്റെടുത്ത റെയ്‌മോള്‍ നിധിരിയുടെ പ്രവര്‍ത്തനങ്ങളെ അഥിതികളും പ്രേക്ഷകരും പ്രത്യേകം അഭിനന്ദിച്ചു.

ദീപാവലി ആഘോഷത്തിലൂടെ ലഭിച്ച എല്ലാ തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചതായും സപാക്ക് നേതൃത്വം അറിയിച്ചു. 20 മിനിറ്റിലധികം നീണ്ട ഡിജിറ്റല്‍ ഫയര്‍വര്‍ക്ക്‌സ് സ്വിൻഡൺ ടൌൺ സെന്ററിൽ നടാടെ ആയിരിന്നു കാണികള്‍ക്ക് മനോഹരമായ കാഴ്ചയാണ് സമ്മാനിച്ചത്.

ഭാരതീയ സംസ്കാരം പ്രവാസികളായാലും ശോഭകെടാതെ വരും തലമുറയും ആഘോഷിക്കുമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരുന്നു ആഘോഷങ്ങൾ. സപാക്കിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും അനുമോദനവുമായി മാറുകയും ചെയ്തു.