• February 27, 2024

ഹീത്രൂ കേന്ദ്രീകരിച്ച് വിസാ തട്ടിപ്പ്, ബ്രിട്ടീഷ് എയര്‍വേസ് ഉദ്യോഗസ്ഥന്‍ ഇന്ത്യയില്‍ ഒളിവില്‍

ഹീത്രൂ കേന്ദ്രീകരിച്ച് വിസാ തട്ടിപ്പ്, ബ്രിട്ടീഷ് എയര്‍വേസ് ഉദ്യോഗസ്ഥന്‍ ഇന്ത്യയില്‍ ഒളിവില്‍

LONDON Feb 27: ഹീത്രൂ കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി 3 മില്ല്യണ്‍ പൗണ്ടിന്റെ ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയ ബ്രിട്ടീഷ് എയര്‍വേസ് സൂപ്പര്‍വൈസര്‍ക്കായി ഇന്ത്യയില്‍ തെരച്ചില്‍. ഹീത്രൂവിലെ ഇയാളുടെ ചെക്ക്-ഇന്‍ ഡെസ്‌കില്‍ നിന്നുമാണ് ഏറ നാളായി ഗുരുതരമായ തട്ടിപ്പിന് വഴിയൊരുക്കിയത്. ടെര്‍മിനല്‍ 5-ല്‍ ജോലി ചെയ്തിരുന്ന 24-കാരനായ പ്രതി ഉപഭോക്താക്കളില്‍ നിന്നും 25,000 പൗണ്ട് വീതം ഈടാക്കിയെന്നാണ് പറയപ്പെടുന്നത്.

സുപ്രധാന വിസാ രേഖകള്‍ ഇല്ലാതെ ബ്രിട്ടീഷ് എയര്‍വേസ് ശൃംഖല ഉപയോഗിച്ച് യാത്ര ചെയ്ത് രാജ്യത്ത് പ്രവേശിക്കാന്‍ വഴിയൊരുക്കുകയാണ് ഇയാള്‍ ചെയ്തത്. അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ ബ്രിട്ടീഷ് പോലീസ്, ഇന്ത്യന്‍ പോലീസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ബ്രിട്ടീഷ് എയര്‍വേസ് ഗ്രൗണ്ട് സര്‍വ്വീസ് പാര്‍ട്ണര്‍ക്കൊപ്പമാണ് പ്രതി പിടിയിലായതും, മുങ്ങിയതും.

ഇയാളുടെ കസ്റ്റമേഴ്‌സില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. താല്‍ക്കാലിക വിസിറ്റര്‍ വിസയില്‍ എത്തുന്നവരെ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സഹായിക്കുന്നതായിരുന്നു ഇയാളുടെ തട്ടിപ്പ് രീതി. മറ്റുള്ളവരാകട്ടെ യുകെയില്‍ അഭയാര്‍ത്ഥി അപേക്ഷകരായി എത്തുന്നവരും. കാനഡയിലെ ടൊറന്റോയിലോ, വാന്‍കോവറിലോ എത്തുന്ന ബിഎ വിമാനങ്ങളില്‍ എത്തിച്ചേരുമ്പോള്‍ തന്നെ അഭയാര്‍ത്ഥിത്വം ലഭിക്കുന്നതിന്റെ എണ്ണമേറിയതോടെയാണ് കനേഡിയന്‍ അധികൃതര്‍ അപകടസൂചന നല്‍കിയത്.

യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍- ഇടിഎ ഉള്ളതായി വേരിഫൈ ചെയ്തവരെല്ലാം ഒരാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യാത്ര പുറപ്പെടുന്ന രാജ്യത്ത് നിന്നുമാണ് ഇടിഎ നല്‍കാന്‍ കഴിയുക. ബിഎ ഉദ്യോഗസ്ഥന്റെ സഹായമില്ലെങ്കില്‍ ഇത് റിജക്ട് ചെയ്യപ്പെടും. ജനുവരി 6ന് ഇയാളെ പിടികൂടിയെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഇന്ത്യയിലേക്ക് യാത്ര ചെയ്തു. ഇവിടെ ഇയാള്‍ നിരവധി വീടുകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

കാനഡയിലേക്ക് പറക്കാനാണ് ഇയാള്‍ പ്രധാനമായും പണം വാങ്ങിയത്. വര്‍ഷങ്ങള്‍ കൊണ്ട് മില്ല്യണ്‍ കണക്കിന് പൗണ്ടാണ് ഇയാള്‍ സ്വരൂപിച്ചത്. സംഭവത്തിന് പിന്നാലെ സൂപ്പര്‍വൈറസെയും, ഇയാളുടെ പാര്‍ട്ണറുടെയും കോണ്‍ട്രാക്ട് റദ്ദാക്കിയെന്ന് ബിഎ സ്രോതസ്സുകള്‍ വ്യക്തമാക്കി.