• November 25, 2025

കേരളത്തിൽ ബാറുകള്‍ ആയിരം കടന്നു; സെഞ്ചുറിയടിച്ച്‌ കോട്ടയം

കോട്ടയം Nov 25: ബാറുകളുടെ എണ്ണത്തില്‍ അതിവേഗം സെഞ്ചുറിയടിച്ച്‌ കോട്ടയം ജില്ല. സംസ്‌ഥാനത്തൊട്ടാകെയുള്ള ബാറുകളുടെ എണ്ണം ആയിരം കടന്നു.

കഴിഞ്ഞ ദിവസം പുതുപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ക്ലബ്ബിനു കൂടി ബാര്‍ ലൈസന്‍സ്‌ കിട്ടിയതോടെ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ എണ്ണം 101 ആയി.

നിലവില്‍ വിദേശമദ്യം വിളമ്പാന്‍ കഴിയുന്ന 82 ബാറുകളും ബിയറും വൈനും വിളമ്പാന്‍ കഴിയുന്ന 14 മദ്യശാലകളും കഴിഞ്ഞ ദിവസം ബാര്‍ ലൈസന്‍സ്‌ ലഭിച്ച പുതുപ്പള്ളി ക്ലബ്‌ ഉള്‍പ്പടെയുളള അഞ്ചു ക്ലബ്ബുകളുമാണ്‌ കോട്ടയത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. രാമവര്‍മ്മ യൂണിയന്‍ ക്ലബ്‌, കോട്ടയം ക്ലബ്‌, സിറ്റിസണ്‍ ക്ലബ്‌, ചങ്ങനാശേരിക്ലബ്‌ എന്നിവയാണ്‌ മറ്റു ക്ലബ്ബുകള്‍. ഇതിന്‌ പുറമേ ഇല്ലിക്കല്‍, പള്ളം, നാലുകോടി, പൈക എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഹോട്ടലുകള്‍ക്കും അടുത്ത മാസം ബാര്‍ ലൈസന്‍സ്‌ ലഭിക്കും. ഇതോടെ 2025-ല്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ എണ്ണം 105 ആകും.

2016-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബാറുകളുടെ എണ്ണം വെട്ടിക്കുറച്ചപ്പോള്‍ സംസ്‌ഥാനത്ത്‌ ആകെ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ 29 ആയിരുന്നു. അന്ന്‌ കോട്ടയത്ത്‌ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ വെറും 4 എണ്ണം മാത്രമായിരുന്നു. ഇതാണ്‌ ഒമ്പതു വര്‍ഷം കൊണ്ട്‌ 25 ഇരട്ടിയായി ഉയര്‍ന്നത്‌. 2025 ജനുവരിയിലെ കണക്കനുസരിച്ച്‌ സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ എണ്ണം 854 ആയിരുന്നു. എന്നാല്‍ പത്തു മാസത്തിനിടെയാണ്‌ എണ്ണം ആയിരം കടന്നത്‌.

സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്‌ എറണാകുളം ജില്ലയിലാണ്‌. കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച്‌ 195 ബാറുകളാണ്‌ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഇപ്പോള്‍ ഇത്‌ 200 കടന്നു. രണ്ടാം സ്‌ഥാനത്തുള്ളത്‌ തൃശൂര്‍ ജില്ലയും മൂന്നാം സ്‌ഥാനം തിരുവനന്തപുരത്തിനുമാണ്‌. കാസര്‍ഗോഡ്‌ ജില്ലയാണ്‌ ഏറ്റവും പിന്നില്‍.

ലൈസന്‍സ്‌ പുതുക്കിയതിലൂടെ 2021 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ 1225 കോടി രൂപ സര്‍ക്കാരിന്‌ ലഭിച്ചിട്ടുണ്ട്‌.ക്ലബ്ബുകള്‍ക്കുള്ള ലൈസന്‍സ്‌ ഫീസ്‌ ഇനത്തില്‍ 41 കോടി രൂപയാണ്‌ ഈ കാലയളവില്‍ സര്‍ക്കാരിന്‌ ലഭിച്ചത്‌.

യു.ഡി.എഫ്‌. സര്‍ക്കാര്‍ പൂട്ടിയ 282 ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാണ്‌ ആദ്യ പിണറായി സര്‍ക്കാര്‍ ആദ്യ മദ്യ നയം പ്രഖ്യാപിച്ചത്‌. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത്‌ സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിച്ചിരുന്ന ബാറുകളുടെ എണ്ണം 671 ആയി ഉയര്‍ന്നു. ഇതാണ്‌ അഞ്ചു വര്‍ഷം ആകുമ്പോഴേക്കും ആയിരത്തിലധികമായി ഉയര്‍ന്നത്‌.

ഷാലു മാത്യു