• October 1, 2024

സൗജന്യ എന്‍എച്ച്എസ് വാക്‌സിനേഷന്‍ സ്വീകരിച്ച് വിന്ററില്‍ ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ അപേക്ഷ

സൗജന്യ എന്‍എച്ച്എസ് വാക്‌സിനേഷന്‍ സ്വീകരിച്ച് വിന്ററില്‍ ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ അപേക്ഷ

ലണ്ടൻ ഒക്ടോബർ 1: കൊവിഡ് മഹാമാരിയുടെ ആഘാതത്തിന് ശേഷം വാക്‌സിനേഷന്‍ സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്ക് പൊതുവായി ഒരു മടുപ്പ് രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സുപ്രധാന വാക്‌സിനേഷനുകളിലെല്ലാം ജനങ്ങള്‍ പിന്നോട്ട് പോകുന്ന അവസ്ഥയാണ്. എന്നാല്‍ വാക്‌സിനേഷന്റെ പ്രാധാന്യം വ്യക്തമാക്കി എന്‍എച്ച്എസ് മുന്നറിയിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ രണ്ട് വിന്റര്‍ സീസണുകളിലായി ഇംഗ്ലണ്ടില്‍ ഫ്‌ളൂവുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 18,000 മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതായി എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇത് പരിഗണിച്ച് സൗജന്യ വാക്‌സിനേഷന്‍ നേടാന്‍ അവകാശമുള്ളവര്‍ എത്രയും പെട്ടെന്ന് ഇത് സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് എന്‍എച്ച്എസ് ആവശ്യപ്പെടുന്നു.

2022-23, 2023-24 വര്‍ഷങ്ങളിലെ ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള കണക്കുകളാണ് ഇത്. ഇതേ കാലയളവില്‍ കോവിഡ് ബാധിച്ച് 19,500-ലേറെ മരണങ്ങള്‍ നടന്നതായും യുകെഎച്ച്എസ്എ കണക്കാക്കുന്നു. കഴിഞ്ഞ രണ്ട് വിന്ററുകളില്‍ 20,000-ഓളം മരണങ്ങള്‍ ഫ്‌ളൂവുമായി ബന്ധപ്പെട്ട് സംഭവിച്ചുവെന്നത് വൈറസിന്റെ ഗുരുതരാവസ്ഥ ഓര്‍മ്മിപ്പിക്കുന്നുവെന്ന് വാക്‌സിനേഷന്‍ & സ്‌ക്രീനിംഗ് എന്‍എച്ച്എസ് നാഷണല്‍ ഡയറക്ടര്‍ സ്റ്റീവ് റസല്‍ ചൂണ്ടിക്കാണിച്ചു.

യോഗ്യരായവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വിന്ററില്‍ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം താഴ്ന്നതായി യുകെഎച്ച്എസ്എ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ച് വിന്ററില്‍ ആശുപത്രികള്‍ക്ക് മേല്‍ സമ്മര്‍ദം ഒഴിവാക്കാന്‍ ജനം തയ്യാറാകണമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ ആന്‍ഡ്രൂ പൊള്ളാര്‍ഡ് ആവശ്യപ്പെട്ടു.