• September 8, 2024

ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു, നാട്ടിലേക്ക് ഇനി എങ്ങനെ മടങ്ങും? യുകെയില്‍ തട്ടിപ്പിനിരയായവര്‍ ചോദിക്കുന്നു

ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു, നാട്ടിലേക്ക് ഇനി എങ്ങനെ മടങ്ങും? യുകെയില്‍ തട്ടിപ്പിനിരയായവര്‍ ചോദിക്കുന്നു

ലണ്ടൻ സെപ്റ്റംബർ 8: വിദേശകുടിയേറ്റം കുത്തനെ ഉയരുന്ന കാലമാണിത്. സാമ്പത്തിക ഭദ്രത, മികച്ച വിദ്യാഭ്യാസം മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ പ്രതീക്ഷിച്ചിട്ടാണ് പലരും കുടിയേറ്റത്തിന് ഒരുങ്ങുന്നത്. ഈ ഓട്ടത്തിനിടിയില്‍ വ്യാജപരസ്യങ്ങളില്‍ കുടുങ്ങി ജീവിതം തന്നെ മറ്റ് രാജ്യങ്ങളില്‍ ഒടുങ്ങി തീരേണ്ടി വരുന്നവര്‍ നിരവധിയാണ്. ഇതേ രീതിയില്‍ നിരവധി വിദ്യാര്‍ഥികള്‍ യുകെയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിസ തട്ടിപ്പിന്റെ ഭാഗമായി വലിയ തുകയും ഇവര്‍ക്ക് നഷ്ടമായി. അന്താരാഷ്ട്ര മാധ്യമമായ ബിബിസി ഈ വിഷയത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു.

ഇടനിലക്കരായ പ്രവര്‍ത്തിക്കുന്ന തട്ടിപ്പുകാര്‍ കെയര്‍ഹോം രംഗത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുകയാണ്. യുകെയില്‍ എത്തുന്ന വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷം പേരും ജോലിക്കായി ശ്രമിക്കുന്നത് കെയര്‍ ഹോമുകളെയാണ്.

ഇത്തരം കെയര്‍ഹോമുകളിലെ ജോലി മറ്റ് ജോലിക്കളെ അപേക്ഷിച്ച് ലഭിക്കാന്‍ എളുപ്പവും പഠനത്തോടൊപ്പം കൊണ്ടുപോവാനും പറ്റുന്നതാണ്. അതിനാല്‍ തന്നെ ഈ ജോലി ലഭിക്കാന്‍ നിരവധി പേര്‍ ശ്രമിക്കാറുണ്ട്. യുകെയില്‍ ഇത് വളരെ വിപുലമായൊകരു തൊഴില്‍ മേഖലയാണ്.

2022ല്‍ 165000 ഒഴിവുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒഴിവുകളുടെ വ്യാപ്തി കാരണം വിദേശവിദ്യാര്‍ഥികളെ കൂടെ ഈ തൊഴില്‍ മേഖലയിലേക്ക് ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യ, നൈജീരിയ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരില്‍ വലിയൊരു ശതമാനവും ഈ മേഖലയെ ആശ്രയിക്കുന്നുണ്ട്.

17000 പൗണ്ട് വരെ പലരില്‍ നിന്നും തട്ടിപ്പുകാര്‍ തട്ടിയെടുത്തു. വിസ ലഭിക്കുമെന്ന് വാഗ്ദാനത്തിലാണ് പലരും ഏജന്റുമാര്‍ക്ക് പണം നല്‍കാന്‍ തയ്യാറായത്.സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിച്ചവരുടെ പേപ്പറുകള്‍ വിസ മന്ത്രാലയം നിരസിച്ചപ്പോഴാണ് പലരും തങ്ങള്‍ക്ക് പറ്റിയ ചതി മനസിലാക്കുന്നത്.

Illegal visa network making millions fleecing students: BBC

38000 പൗണ്ട് പല ഏജന്റുകള്‍ക്ക് നല്‍കി പറ്റിക്കപ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലണ്ടില്‍ നല്ലൊരു ജീവിതം കരുപിടിപ്പിക്കാമെന്ന് വിശ്വാസത്തിലാണ് ഇവര്‍ ഈ അറ്റകൈ പ്രയോഗത്തിനിറങ്ങിയത്. ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചുപോവാന്‍ പോലും ഒറ്റപ്പൈസ ബാക്കിയില്ലാതെയാണ് ഇവര്‍ നില്‍ക്കുന്നത്. പലരും പട്ടിണിയുടെ പടുകുഴിയിലാണ്.

ഞാന്‍ ഇവിടെ കെണിയിലകപ്പെട്ടിരിക്കുകയാണ്. ഞാന്‍ നാട്ടിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ എന്റെ വീട്ടുകാര്‍ എനിക്ക് വേണ്ടി ചിലവഴിച്ച ലക്ഷങ്ങള്‍ പാഴാവും. എന്ത് ചെയ്യണമെന്ന് അറിയില്ല. കൈയില്‍ മിച്ചമുണ്ടായിരുന്നു പണം മുഴുവന്‍ ഏജന്റിന് നല്‍കി- തട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികളിലൊരാളെ ഉദ്ധരിച്ച് ബിബിസിയോട് പറയുന്നു.

2021ലാണ് 21 കാരിയായ നാദിയ യുകെയിലേക്ക് എത്തുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം പഠിക്കാനായി സ്റ്റുഡന്റ് വിസയിലാണ് അവര്‍ ഇവിടേക്ക് എത്തുന്നത്.ഒരു വര്‍ഷത്തിന് ശേഷം ഫീസ് അടയ്ക്കാനായി ജോലി തേടാനായി ആരംഭിച്ചു. ഒരു സുഹൃത്ത് വഴി ഏജന്റിനെ പരിചയപ്പെട്ടു. 10000 പൗണ്ട് നല്‍കിയാല്‍ വിസരേഖകള്‍ ശരിയാക്കി തരാമെന്ന് അയാള്‍ വാഗ്ദാനം ചെയ്തു. ഇതേ തുടര്‍ന്ന് നാദിയ അയാള്‍ക്ക് പണം നല്‍കി.

നിങ്ങളെന്റെ പെങ്ങളെ പോലെയാണ് അതിനാല്‍ അധിക തുക വാങ്ങില്ലെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ തൊഴില്‍വിസ ഒപ്പിച്ച് തരാമെന്ന് പറഞ്ഞ സ്ഥാനപനത്തില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കാനായത്. അപ്പോഴേക്കും എന്റെ പണം അയാള്‍ തട്ടിയെടുത്തു. അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പറ്റുന്നുമില്ല.- നാദിയ ബിബിസിയോട് പറയുന്നു.

പലരും തട്ടിപ്പിനരായ ശേഷം പോലീസില്‍ ബന്ധപ്പെടാന്‍ മടിക്കുകയാണ്. പോലീസില്‍ പരാതി നല്‍കിയാല്‍ ഇവര്‍ക്ക് തന്നെ പ്രശ്‌നമാവുമോയെന്ന് ഭയന്നിട്ടാണ് ഈ നയം ഇവര്‍ സ്വീകരിക്കുന്നത്.

യുകെയില്‍ തൊഴില്‍ വിസയ്ക്കായി അപേക്ഷിക്കുവരുടെ എണ്ണം ഓരോ വര്‍ഷവും ആറിരട്ടിയോളം വര്‍ദ്ധിക്കുന്നുണ്ട്. 2022 ജൂണ്‍ വരെ 26000 പേരാണ് തൊഴില്‍ വിസയ്ക്ക് അപേക്ഷിതെങ്കില്‍ 2023 ജൂണിലേക്കെത്തുമ്പോള്‍ ഇത് കുതിച്ചു ഉയര്‍ന്നു. പഠനം കഴിയും മുന്‍പ് തൊഴില്‍ വിസയെടക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ അധികൃതര്‍ നിരവധി വിസ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നുണ്ട്.

യുകെയില്‍ എത്ര പേര്‍ ഇത്തരത്തില്‍ വിസ തട്ടിപ്പുകളില്‍ പെട്ടുപോകുന്നുണ്ട്, എത്ര പൈസ ഇതുവരെ നഷ്ടപ്പെട്ടു എന്നതിനെ കുറിച്ച് യാതൊരു ഔദ്യോഗിക രേഖകളും പുറത്തുവിട്ടിട്ടില്ല. അധികൃതര്‍ ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ കണ്ണുതുറക്കണമെന്നാണ് തട്ടിപ്പിന് ഇരയായവര്‍ ആവശ്യപ്പെടുന്നത്.