ക്വാറന്റീനില്‍ പ്രവാസിയുടെ ആത്മഹത്യാ ശ്രമം, തടഞ്ഞ പോലീസുകാര്‍ ക്വാറന്റീനില്‍ – UKMALAYALEE
foto

ക്വാറന്റീനില്‍ പ്രവാസിയുടെ ആത്മഹത്യാ ശ്രമം, തടഞ്ഞ പോലീസുകാര്‍ ക്വാറന്റീനില്‍

Wednesday 24 June 2020 6:48 AM UTC

തിരുവനന്തപുരം July 24: വിദേശത്ത് നിന്നും നാട്ടിലെത്തിയാള്‍ ക്വാറന്റീനില്‍ വെച്ച് നടത്തിയ ആത്മഹത്യാശ്രമം തടഞ്ഞ പോലീസുകാരന്‍ ക്വാറന്റീനില്‍. നാട്ടിലെത്തി 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് രോഗമില്ലെന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയയാള്‍ക്ക് വീണ്ടും പരിശോധന നടത്തിയപ്പോള്‍ കോവിഡ്.
രണ്ടു സംഭവങ്ങളും നടന്നത് തിരുവനന്തപുരത്താണ്. കഴിഞ്ഞ ദിവസം നാട്ടിലെത്തി മാര്‍ ഇവാനിയോസ് കോളേജില്‍ തയ്യാറാക്കിയിട്ടുള്ള ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അപ്പോള്‍ ഓടിക്കൂടിയവരില്‍ ഒരാള്‍ക്ക് പിറ്റേന്ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് പോലീസുകാരനും ക്വാറന്റീനിലേക്ക് പോകേണ്ടി വന്നിരിക്കുന്നത്. കോളേജിലെ പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചിരുന്നയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് കണ്ട മറ്റൊരാളാണ് വിവരം എല്ലാവരേയൂം അറിയിച്ചത്.

ഇയാളുടെ നിലവിളി കേട്ട ആള്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു.
ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു പോലീസുകാരാണ് പ്രവാസിയെ മുറിക്ക് പുറത്ത് കൊണ്ടുവന്നത്.

പിറ്റേന്ന് ഓടിക്കൂടിയവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസുകാരും ക്വാറന്റീനിലേക്ക് പോയി. സ്വന്തം വീട്ടിലാണ് പോലീസുകാര്‍ കഴിയുന്നത്.

അതേസമയം തന്നെ ഇലകമണ്ണില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനും ഹോം ക്വാറന്റീനും കഴിഞ്ഞ് കോവിഡ് ഇല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആള്‍ക്ക് പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

ഇയാള്‍ക്കൊപ്പം വിമാനത്തില്‍ എത്തിയ മറ്റൊരാള്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പ്രത്യേക പരിശോധനയിലായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

രണ്ടാഴ്ച മുമ്പ് അബുദാബിയില്‍ നിന്നും വരുമ്പോള്‍ തൊട്ടടുത്തിരുന്ന യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹത്തെ വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്.

വിദേശത്ത് നിന്നും വന്ന ശേഷം 14 ദിവസത്തിന് ശേഷം കോവിഡില്ലെന്ന് കരുതി ക്വാറന്റീന്‍ റിലീസ് സര്‍ട്ടിഫിക്കറ്റും നല്‍കിയ ശേഷമാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഏഴു ദിവസത്തോളം ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനും ബാക്കി ദിവസങ്ങള്‍ വീട്ടില്‍ നിരീക്ഷണവും കഴിഞ്ഞ ശേഷം തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ക്വാറന്റൈന്‍ റിലീസ് സര്‍ട്ടിഫിക്കറ്റും കിട്ടിയ ശേഷമാണ് 48 കാരന് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം സര്‍ഫിക്കറ്റ് വാങ്ങാന്‍ ഇയാള്‍ ആശുപത്രിയില്‍ നേരിട്ട് എത്തിയിരുന്നു.

സ്വാബ് പരിശോധനയ്ക്കായി വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലും എത്തിയിരുന്നു. ഇയാള്‍ പോയ സ്ഥലത്തെ ഒരു ബാര്‍ബര്‍ഷോപ്പ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തി അടപ്പിച്ചിരിക്കുകയാണ്. ആള്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തതില്‍ പോലീസിന് ആശങ്ക ഏറെയാണ്.

ഉറവിടം അറിയാത്ത കോവിഡ് കേസുകൾ വർധിച്ചിട്ടും നഗരത്തിൽ നിയന്ത്രണ ലംഘനത്തിനു കുറവില്ല. രോഗം സ്ഥിരീകരിക്കാൻ കാലതാമസം നേരിടുന്നത് തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഫല പരിശോധനയ്ക്ക് ആറ് മണിക്കൂര്‍ മതിയെന്നിരിക്കെ റിസള്‍ട്ടിനായി ഏറെ കാത്തിരിക്കേണ്ടി വരുന്നത് പ്രശ്നം രൂക്ഷമാക്കുമെന്ന് ഇവര്‍ പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM